20.റൊക്പോര്‍ട്ട് മത്സ്യബന്ധന തുറമുഖവും ഹാലിബട്ട് പാര്‍ക്കും

 ഞായറാഴ്ചയായി, മകുനും കുടുംബവും  ക്യാനഡായിലേക്ക് അടുത്ത ദിവസം  യാത്രയാവും എല്ലാവരുമായി കറങ്ങാന്‍ ഇന്നത്തെ ദിവസം കൂടിയേ ബാക്കിയുള്ളു.  മകളുടെ   അഭിപ്രായം അനുസരിച്ച്   ഇന്ന്    ഒരു ചെറിയ തുറമുഖനഗരത്തിലേക്ക് പോകാന്‍ തീരുമാനിച്ചു.  ബോസ്റ്റണില്‍ നിന്നു 60 കി മീ  ലധികം ദൂരെയുള്ള റോക്പോറ്ട്ട് തുറമുഖം  ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. എസ്സെക്സ് കൌണ്ടിയിലെ ആന്‍ മുനമ്പിനടുത്തുള്ള ഒരു ചെറിയ മത്സ്യം പിടിക്കുന്ന   തുറമുഖമായിരുന്നു ഇത്. അവിടെ   പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു ബീച്ചും ഒരു സ്റ്റെയ്റ്റ്  പാര്‍ക്കും ഹാലിബട്ട് മുനമ്പും കാണാന്‍ ആയിരുന്നു പുറപ്പാട്.

 ഈ സ്ഥലം യൂറോപ്പില്‍ നിന്ന് ആദ്യകാല   കുടിയേറ്റക്കാര്‍ വരുന്നതിനു മുമ്പു അമേരിക്കന്‍ വംശജര്‍ ധാരാളമായി താമസിച്ചിരുന്ന സ്ഥലം ആയിരുന്നു. അഗവാന്‍  വര്‍ഗത്തില്‍ പെട്ടവരുടെ . 1605 ല്‍  സാമുവേല്‍ ഡി ചാമ്പ്ലെയിന്‍ എന്ന  പര്യവേക്ഷകന്‍ ആണിവിടെ ആദ്യം വന്നത് എന്നു പറയപ്പെടുന്നു. യുറോപ്പില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ 1623ല്‍ ആണ്  ഇവിടെ ഗ്ലോസ്റ്റെര്‍ എന്ന   പേരില്‍ ഒരു കുടിയേറ്റ   നഗരം ഉണ്ടാക്കിയത്. അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന റിചാര്‍ഡ് ടാര്‍ എന്ന കരിങ്കല്ലു വെട്ടുകാരന്‍ 1680 കളില്‍ ഇവിടെ താമസിച്ചിരുന്നു. ഇയാള്‍   ഇവിടെ ധാരാളം  നല്ല ഉറപ്പുള്ള  കരിങ്കല്ല്  ഉണ്ടെന്നു കണ്ടെത്തി.  ധാരാളം മരങ്ങളും മുറിച്ചു  വില്‍ക്കാന്‍  ഉണ്ടായിരുന്നു. സാന്ഡി ബേ കോളണിയുടെ ചരിത്രത്തില്‍ നിന്നു   അക്കാലം മുതല്‍   ധാരാളം കരിങ്കല്ലു ക്വാറികള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചു. കപ്പല്‍ ഉണ്ടാക്കാന്‍ പൈന്‍ മരങ്ങളും ധാരാളം മുറിക്കാന്‍ ഉണ്ടായിരുന്നു. ന്യൂ ഇങ്ലണ്ട് മേഖലയിലേ ഏറ്റവും  കൂടുതല്‍ മത്സ്യങ്ങളെ കിട്ടുന്ന ഒരു മത്സ്യ ബന്ധന തുറമുഖം ആയി  1743 ല്‍ തന്നെ  ഇത് വളര്‍ന്നു. അങ്ങനെ   മരം കയറ്റുമതി ചെയ്യാനും മത്സ്യ ബന്ധനത്തിനും ഉള്ള ഒരു കേന്ദ്രമായി ഇതു മാറി. 19 ആം നൂറ്റാണ്ടിന്‍റെ ആദ്യം ഇവിടെ കുറെ  കരിങ്കല്‍ ക്വാറികള്‍ നിലവില്‍ വന്നു. റോക്ക്പോര്‍ട്ടിലെ  കരിങ്കല്ലു, പ്രത്യേകിച്ചു   പൂര്‍വതീരത്തെ നഗരങ്ങളിലെ   നിര്‍മ്മാണത്തിനു  വന്തോതില്‍ കയറ്റിക്കൊണ്ടു പോയിവന്നു.

തുടക്കത്തില്‍  റോക്പോര്‍ട്ട് ഒരു മത്സ്യ ബന്ധന ഗ്രാമം ആയി  നിലനിന്നു എങ്കിലും അതിനടുത്തുള്ള ഗ്ലുസ്റ്ററില്‍   കുറെയധികം    വേനല്‍ക്കാല വസതികളും മാറ്റും ഉണ്ടായി  നഗരവല്‍ക്കരണം തുടങ്ങി. വ്യവസായ വിപ്ലവ കാലത്ത്     നിര്‍മ്മാണം കൂടുതല്‍  ആയപ്പൊള്‍ ഇവിടെ നിന്നു കിട്ടുന്ന ഗുണമേന്മയുള്ള കരിങ്കല്ലിനു ആവശ്യക്കാര്‍ ധാരാളമായി ഉണ്ടായി. കരിങ്കല്ല് കയറ്റി അയക്കാനും മറ്റുമുള്ള   സംവിധാനവും ഇവിടെ  തന്നെ വികസിപ്പിച്ചെടുത്തു. 20 ആം നൂറ്റാണ്ടിലെ രണ്ടാം ദശകം വരെ   ഇവിടെ നിന്നു കരിങ്കല്ല് ധാരാളം കയറ്റി അയച്ചു വന്നു. ഇക്കാലത്ത്  ഇവിടെ ഉണ്ടായിരുന്ന  തൊഴിലാളികളില്‍ നല്ലൊരു ഭാഗം  കരിങ്കല്ലു പണിയില്‍ വിദഗ്ദ്ധരായ സ്കാന്ഡിനെവിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ആയിരുന്നു.

ക്രമേണ കരിങ്കല്ലിന്‍റെ ആവശ്യക്കാര്‍ കുറഞ്ഞു എങ്കിലും റോക്പോര്‍ട്ട് ഒരു  കലാകാരന്‍മാരുടെ കേന്ദ്രം ആയി  മാറിയിരുന്നു. ധാരാളം സഞ്ചാരികള്‍ വന്നുകൊണ്ടിരുന്ന സ്ഥലം ആയതു കൊണ്ടൊ മറ്റോ ആദ്യം മുതല്‍ തന്നെ   അവിടെ കലാകാരന്മാര്‍ ഉണ്ടായിരുന്നു. പാറകള്‍ നിറഞ്ഞ ഭംഗിയുള്ള   കടല്‍ത്തീരവും ഇതിനു സഹായകം ആയിരുന്നു. നമ്മുടെ ഭാരതത്തില്‍ വന്നു ടാര്‍സന്‍ കഥകള്‍ ഉണ്ടാക്കിയ റുഡ്യാര്‍ഡ് കിപ്ലിങിനെ പൊലെയുള്ളവര്‍  ഈ ഗ്രാമത്തെപ്പറ്റി എഴുതിയിട്ടുണ്ട്.

1856ല്‍    200 ഓളം സ്ത്രീകള്‍ ഹന്നാ ജമ്പര്‍ എന്നവരുടെ നേതൃത്വത്തില്‍ അവിടെയുള്ള കടകളില്‍ എല്ലാം കയറി   മദ്യം കലര്‍ന്ന എല്ലാ സാധനങ്ങളും നശിപ്പിച്ചു. റോക്പോര്‍ട്ടിലെ റമ്മിനെതിരെയുണ്ടായ വിപ്ലവം  എന്നറിയപ്പെട്ട      ലഹളക്ക് ശേഷം മദ്യവില്‍പ്പന വളരെ കുറഞ്ഞു. 1930 വരെ   മദ്യം കിട്ടാത്ത   സ്ഥലമായി മാറി. പിന്നീട് റെസ്റ്റോറന്‍റുകളില്‍ മാത്രമേ മദ്യം വില്‍ക്കാവൂ എന്ന് നിയന്ത്രണം വന്നു. 2019 ല്‍ മാത്രമാണ്  സാധാരണ നിലയില്‍   മദ്യക്കച്ചവടം അനുവദിക്കപ്പെട്ടത്.

തൊഴിലാളി സമരം  റോക്പോര്‍ട്ട്  ക്വാറികളില്‍

റോക്പോര്‍ട്ട്   ക്വാറികള്‍   അമേരിക്കയില്‍   ആദ്യകാലത്തെ  തൊഴിലാളി സമരത്തിനു തുടക്കം കുറിച്ചു   എന്നതും  രസകരമായ  കഥയാണ്. ഈ  മേഖലയില്‍ ആദ്യകാലം മുതല്‍ തന്നെ   വിവിധരാജ്യങ്ങളില്‍ നിന്നുള്ള  കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നു. ഫിന്ലാന്‍ഡ് , സീഡന്‍, ഇറ്റലി, പോര്‍ട്ടുഗല്‍   തുടങ്ങിയ   രാജ്യങ്ങളില്‍ നിന്നു വന്നവര്‍. സ്കാന്ഡിനേവിയന്‍   രാജ്യങ്ങളില്‍   നിന്ന് വന്നവര്‍ കൂടുതലും ക്വാറികളില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഇവരാണ്  1865 ല്‍    തുടങ്ങിയ റോക്പോര്‍ട്ട് ക്വാറി  കമ്പനി ഡിസംബര്‍  31  1933 വരെ പ്രവര്‍ത്തിച്ചിരുന്നത്. ഈ ക്വാറി കമ്പനിയുമായാണ്   തൊഴിലാളികള്‍   സമരത്തില്‍  ആയത്. 1899 ല്‍ ഫിന്ലാന്ഡില്‍ നിന്നു വന്ന ഒരു കൂട്ടം തൊഴിലാളികള്‍ സമരം തുടങ്ങി. ഇവരെ  കൊണ്ടുവന്നതു തന്നെ  നേരത്തെ ഉണ്ടായ  ചെറുസമരങ്ങള്‍ പൊളിക്കാന്‍ ആയിരുന്നു എങ്കിലും   ഇവര്‍ തൊഴിലാളികളുടെ നേതൃത്വം  ഏറ്റെടുത്ത് സമരത്തിലായി. ദേശീയ   കരിങ്കല്ല് തൊഴിലാളി സംഘടനയുടെ   സഹായവും ഇവര്‍ക്കുണ്ടായിരുന്നു. സമാധാനമായി തുടങ്ങിയ സമരം മെല്ലെ മെല്ലെ അക്രമാസക്തമാവുകയും അറസ്റ്റും ജെയിലും  ഒക്കെ  അതിന്‍റെ ഭാഗമായി. 1899 ല്‍  ഇറ്റലിയില്‍ നിന്നു കൊണ്ടുവന്ന കുറെ ജോലിക്കാരെ   സമരം പൊളിക്കാന്‍ കമ്പനി  നിയോഗിച്ചു. ഇവരെ   പാര്‍പ്പിച്ചിരുന്നത്  ക്വാറികളുടെ സമീപത്തു തന്നെ ആയിരുന്നു. സമരത്തില്‍ ആയവര്‍   ഈ ഇറ്റാലിയന്‍ പണിക്കാരെ  സമീപിച്ച് അവരുടെ സമരത്തിനു കൂടെ ചേരാന്‍ അപേക്ഷിച്ചു. ഇറ്റാലിയന്‍ ജോലിക്കാരില്‍ പകുതി ആള്‍ക്കാര്‍ മടങ്ങിപ്പോയി. മറ്റുള്ളവരെ   തടസ്സപ്പെടുത്താന്‍   ഫിന്നിഷ് ജോലിക്കാര്‍ ശ്രമിച്ചപ്പോള്‍  പോലീസിനെ   ഉപയോഗിച്ച് അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ ശ്രമിച്ചു. മേയ് മാസം 10, 1899 ല്‍  200 ഓളം പേര്‍ ചേര്‍ന്ന  ഒരു ഫിന്നിഷ് തൊഴിലാളി സംഖം  ബോയ്ലര്‍    ഹൌസില്‍ അഭയം തേടിയിരുന്ന ഇറ്റാലിയന്‍ ജോലിക്കാരെ  ആക്രമിച്ചു. സമരം രൂക്ഷമായപ്പോള്‍ പോലീസ് ഇടപെട്ടു.  ഫിന്നിഷ് തൊഴിലാളികള്‍ പിന്‍വാങ്ങി എങ്കിലും ഏറ്റുമുട്ടലില്‍ ഒരാളിന്‍റെ   കാലില്‍  വെടിയെറ്റു. ഇതും കൂടി ആയപ്പോള്‍ ബാക്കി ഉണ്ടായിരുന്ന ഇറ്റാലിയന്‍ തൊഴിലാളികള്‍ കൂടി ഓടിപ്പോയി.  ജുണ്‍  8, 1899  ല്‍ അവിടെ ഒരു ബൊംബ് പൊട്ടി , പോലീസ്  പറഞ്ഞത് ഇത് സമരക്കാര്‍ ചെയ്തതാണെന്നാണ്.  മൂന്നു ഫിന്നിഷ് തൊഴിലാളികളെ   ഈ കുറ്റം ആരോപിച്ച്  അറസ്റ്റ് ചെയ്തു.   അവരും ബോസ്റ്റണിലേക്ക് ഒളിച്ചോടി .  അവസാനം   ഫിന്നിഷ് ജോലിക്കാര്‍   സമരത്തില്‍ വിജയിച്ചു. ഒരു ദിവസം 9 മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയെന്നും അധിക  ജോലിക്ക് ഒന്നരയിരട്ടി   കൂലിയും സമരത്തിന്‍റെ ഫലമായി  അംഗീകരിക്കപ്പെട്ടു.  സരത്തില്‍ പങ്കെടുത്ത 2000  ജോലിക്കാരെ    മറ്റു രീതിയില്‍ ഉപദ്രവിക്കില്ല എന്നും ഉറപ്പു കൊടുത്തു. ഇവിടെ തുടങ്ങിയ   സമരം മറ്റു ക്വാറികളിലേക്കും  വ്യാപിച്ചു. 1902, 1908, 1916  കളില്‍ ഇതു തുടര്‍ന്നു. ഇതൊക്കെ കൊണ്ട് പല  പ്രധാനപ്പെട്ട ക്വാറികളും അടക്കേണ്ടി വന്നു. കോണ്‍ക്രീറ്റ് പോലെയുള്ള മറ്റു നിര്‍മ്മാണ വസ്തുക്കള്‍  ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ക്വാറികളില്‍നിന്നുള്ള കരിങ്കല്ലിന്‍റെ  ആവശ്യക്കാര്‍ കുറഞ്ഞു , വ്യവസായത്തില്‍ നിന്നുള്ള   ലാഭവും  കുറഞ്ഞപ്പോള്‍  പല ക്വാറികളും   അടച്ചു പൂട്ടി . വര്‍ദ്ധിച്ച വേതനത്തിനും മറ്റുമുള്ള സമരം  1920 കളിലും തുടര്‍ന്നുപോന്നു. ഏതായാലും സീഡനിലും നിന്നും ഫിന്ലാണ്ഡില്‍ നിന്നും വന്ന  ജോലിക്കാര്‍   ക്വാറികളുടെ  ചരിത്രത്തില്‍ നിര്‍ണായക   പങ്കു വഹിച്ചു എന്നത്   സത്യമാണ്.

ഹാലിബട്ട്  തീരവും  സസ്ഥാന പാര്‍ക്കും

ഞങ്ങളുടെ   കാറ് പാര്‍ക്ക്   ചെയ്തത്    റോക്പോര്‍ട്ടിന്‍റെ   വടക്കു ഭാഗത്തുള്ള   വലിയ ക്വാറിക്കുളവും   ഹാലിബട്ട് സ്ടെയ്റ്റ് പാര്‍ക്കും   പാറകള്‍ നിറഞ്ഞ   കടല്‍തീരവും ഉള്ള   ഭാഗത്തിനു അടുത്തായിരുന്നു.  ഇവിടെ   കടല്‍തീരത്ത് ഒരു സസ്ഥാന പാര്‍ക്കും   സസ്യജീവി സംരക്ഷണ മേഖലയും ഉണ്ട്. അതിഥി കേന്ദ്രത്തില്‍ ശുചിമുറിയും   കുടിക്കാനുള്ള   വെള്ളവും   ലഭ്യമാണ് .   ഞങ്ങള്‍   അതിഥി കേന്ദ്രത്തില്‍ നിന്നു   ക്വാറികള്‍ ഉണ്ടാക്കിയ   വലിയ കുളത്തിന്‍റെ  തീരത്തു നിന്നു കൂറെ ഫോട്ടൊ എടുത്തു. 60  അടിയില്‍ അധികം താഴ്ചയുള്ള  ക്വാറിക്കുളത്തിലെ വെള്ളത്തില്‍ കടല്‍ക്കാക്കകള്‍ കൂട്ടമായി താറാവുകളെപ്പോലെ നീന്തുന്നു.   കുളത്തില്‍ നീന്തല്‍ നിരോധിച്ചിട്ടുണ്ട്. എല്ലായിടത്തും അപകട സൂചനകളും എഴുതിവെച്ചിട്ടുണ്ട്. ഹാലിബട്ട്   പോയിന്‍റിലെ  ക്വാറിയില്‍ ഉണ്ടായിരുന്നതും ഇപ്പൊള്‍ ഇവിടെ  ചുറ്റും ഉള്ളതുമായ  കരിങ്കല്ല് 44 കോടി വര്‍ഷങ്ങല്‍ പഴക്കം ഉള്ളതാണത്രെ. 1840 മുതല്‍ ഇവ ഖനനം ചെയ്തു   തുടങ്ങി. 1929ല്‍     സമരങ്ങളും    കരിങ്കല്ലിന്‍റെ ആവശ്യക്കാരു  കുറഞ്ഞതും മൂലം  ഖനനം നിര്‍ത്തിവെക്കുകയാണുണ്ടായത്

ക്വാറിയില്‍   നിന്നു  സസ്യജീവി   സംരക്ഷണ  പാര്‍ക്കിന്‍റെ   ഇടവഴിയില്‍ കൂടി   ഹാലിബട്ട്  പൊയിന്‍റ്  കടല്‍തീരത്ത്  എത്തിച്ചേരാം .  അവിടെപാറക്കൂട്ടത്തില്‍ ഇരുന്നു   കടലിന്‍റെസൌന്ദര്യം ആസ്വദിക്കാം. കടലില്‍   സ്പീഡ്  ബോട്ടുകള്‍   മത്സരിച്ചെന്ന പൊലെ ഓടുന്നുണ്ടായിരുന്നു.   ഈ ബീച്ചില്‍   കുറച്ചു സമയം  ചിലവഴിച്ചതിനു ശേഷമാണ്  ഞങ്ങള്‍ നഗരത്തിലേക്ക്   പോയത്.   കടല്‍ തീരം   പാറക്കെട്ടുകള്‍   നിറഞ്ഞത്  ആയതുകൊണ്ടാവാം   കോവളത്തിലെപ്പോലെ സഞ്ചാരികള്‍ക്ക്   കുളിക്കാന്‍  സൌകര്യങ്ങള്‍ ഒന്നും   ഒരുക്കിയിട്ടില്ല. കടല്‍ കാണാന്‍ വരുന്നവര്‍   കടലില്‍ കുളിക്കാന്‍   തയ്യറായാണല്ലോ വരുക

ആധുനിക റോക്പോര്‍ട്ട്

ഇന്ന് റൊക്ക്പോര്‍ട്ട്  ഒരു  ടൂറിസ്റ്റ്   നഗരമാണ്. ഇപ്പൊഴും   വലിയ   ജാതി കൊഞ്ച്  (lobster) പിടിച്ച് ഉപജീവനം കഴിക്കുന്ന  കുറെ മത്സ്യത്തൊഴിലാളികള്‍   ഉണ്ട് . പാറകള്‍ നിറഞ്ഞ   കടല്‍ത്തീരവും മറ്റും ആകര്‍ഷകമാണ്. നീണ്ടകര   മത്സ്യബന്ധന തുറമുഖത്തിലെപ്പൊലെ    നിരനിരയായി   മത്സ്യബന്ധന  ബോട്ടുകള്‍   ഇവിടെ  ഉള്ളിലേക്ക്  ഉള്ള  മുനമ്പില്‍ കെട്ടി ഇട്ടിരിക്കുന്നതു കാണാം. നഗരത്തില്‍   കച്ചവടത്തിന്‍റെ   ബഹളമാണ്. റസ്റ്റോറന്‍റുകളും ജലച്ഛായ  ചിത്രങ്ങളും  വസ്ത്രങ്ങളും മറ്റും വില്‍ക്കുന്ന   ധാരാളം കടകളും കാണാം. കുട്ടികളെ  കൂട്ടി അവിടെ  ഒരു ഐസ്ക്റീം  കടയില്‍ കയറി , അവിടെയും വലിയതിരക്കു തന്നെ. നഗരം 45.4 ച.കി  മീ  വിസ്തൃതി ഉള്ളതാണ്.  ആന്‍ മുനമ്പിന്‍റെ  കിഴക്കേ ഭാഗത്താണ്  ഈ പട്ടണം. മൂന്നു ദ്വീപുകള്‍ സമീപത്തുണ്ട്. തീരം മുഴുവന്‍ പാറക്കെട്ടുകള്‍ നിറഞ്ഞതാണ്.

. അവലംബം

.1. https://en.wikipedia.org/wiki/Rockport,_Massachusetts

2. https://www.rockportma.gov/

3. https://www.mass.gov/locations/halibut-point-state-park



















Comments

Popular posts from this blog

11. മസ്സാച്യുസെറ്റ്സ് സംസ്ഥാന പാര്‍ക്കുകള്‍

7: ബോസ്ടണിലെ ന്യൂ ഇങ്ലണ്ട് അക്വേറിയം

29.ലോകത്തിലെ ഒന്നാമത്തെ സാങ്കേതിക സ്ഥാപനമായ എം.ഐ.റ്റി സന്ദര്‍ശനം